പറവൂർ : പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഫാ.എഡ്വിൻ ഫിഗ്രേസ് ലത്തീൻ കത്തോലിക്കാ സഭയുടെ കോട്ടപ്പുറം രൂപതാ ബിഷപ്പിനും രണ്ട് വൈദികർക്കും എതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് രൂപതാ അധികൃതർ അറിയിച്ചു.
ഗുരതരമായ ക്രിമിനൽ കേസ് നേരിടുന്ന ഫാ.എഡ്വിൻ ഫിഗ്രേസിനെ വൈദിക ശുശ്രൂഷകളിൽ നിന്ന് വിലക്കിയിട്ടുണ്ട്. കേസിൽ രൂപത അദ്ധ്യക്ഷൻ ജോസഫ് കാരിക്കശേരിയോ വൈദികരോ ഇടപെട്ടിട്ടില്ല. വൈദികർക്കെതിരെ ഫാ.എഡ്വിൻ ഫിഗ്രേസ് ഉന്നയിച്ച ആരോപണങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. യു.എ.ഇയിൽ ഫാ.എഡ്വിൻ നടത്താൻ നിശ്ചയിച്ചതായി പറയുന്ന ധ്യാനത്തെ പറ്റിയും രൂപത അദ്ധ്യക്ഷന് അറിവില്ല. രൂപത നിയമമനുസരിച്ച് വിദേശത്ത് പോകുമ്പോൾ വൈദികർ മുൻകൂർ അനുമതി രേഖാമൂലം വാങ്ങണമെന്ന നിബന്ധനയും ഫാ.എഡ്വിൻ ഫിഗ്രേസ് പാലിച്ചിട്ടില്ലെന്നും കോട്ടപ്പുറം രൂപതയുടെ പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ ദിവസം 'കേരളകൗമുദി'ക്ക് നൽകിയ അഭിമുഖത്തിലാണ് രൂപതാ ബിഷപ്പും ഫാ.ഫ്രാൻസിസ് താണിയത്ത്, ഫാ.നിക്സൺ കാട്ടാശേരി എന്നീ വൈദികരും ചേർന്ന് തന്നെ കെണിയിൽപ്പെടുത്തിയതാണെന്ന് ഫാ.എഡ്വിൻ ഫിഗ്രേസ് ആരോപിച്ചത്.
ഫാ.എഡ്വിൻ ഫിഗ്രേസ് പൊലീസ് സ്റ്റേഷനിൽ ഹാജരായി
പറവൂർ : പതിനാലുകാരിയെ പള്ളിമേടയിൽ പീഡിപ്പിച്ച കേസിൽ പ്രതിയായ ഫാ.എഡ്വിൻ ഫിഗ്രേസ് അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരായി. ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെ ബന്ധുക്കൾക്കും അഭിഭാഷകർക്കും ഒപ്പമാണ് വടക്കേക്കര സർക്കിൾ ഇൻസ്പെക്ടർ പി.കെ.മനോജ് കുമാർ മുമ്പാകെ വികാരി എത്തിയത്.
മേയ് അഞ്ച് വരെ അറസ്റ്റ് ചെയ്യരുതെന്ന ഹൈക്കോടതി ഉത്തരവിന്റെ പിൻബലത്തിലാണ് ഫാ.ഫിഗ്രേസ് വന്നത്. കഴിഞ്ഞ ദിവസം 'കേരളകൗമുദി"യോട് പറഞ്ഞത് പോലെ കോട്ടപ്പുറം രൂപതാ ബിഷപ്പ് ഡോ.ജോസഫ് കാരിക്കശ്ശേരിയുടെ അറിവോടെ ഫാ.ഫ്രാൻസിസ് താണിയത്ത്, ഫാ.നിക്സൺ കാട്ടശ്ശേരി എന്നിവർ ചേർന്ന് ഒരുക്കിയ കെണിയാണ് പീഡനക്കേസെന്നാണ് ഫാ.എഡ്വിൽ പൊലീസിന് നൽകിയ മൊഴി.
ചെറുപ്പം മുതൽ ലൂർദ്ദ് മാത പള്ളിയിലെ വികാരിയച്ചൻ ആകുന്നതു വരെയുള്ള എല്ലാ വിവരങ്ങളും പൊലീസ് മൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആലുവ ഡി.വൈ.എസ്.പി ഷംസിന്റെ സാന്നിദ്ധ്യത്തിൽ നടന്ന മൊഴിയെടുക്കൽ രാത്രി ഏഴ് വരെ നീണ്ടു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരിക്കും പാസ്പോർട്ട് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പി.കെ.മനോജ് കുമാർ പറഞ്ഞു.

No comments:
Post a Comment