Monday, May 4, 2015

ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പ്പെടുത്തുമോ? സുപ്രിംകോടതി നിര്‍ദേശം സഭാകോടതികളെ അപ്രസക്തമാക്കുമ്പോള്‍

BY സന്ദീപ് വെള്ളാരംകുന്ന്
ക്രിസ്ത്യന്‍ ദമ്പതികള്‍ക്കു സിവില്‍ നിയമ പ്രകാരം വിവാഹ മോചനം ലഭിക്കാന്‍ രണ്ടു വര്‍ഷം വേര്‍പിരിഞ്ഞു താമസിക്കണമെന്ന നിയമം വേര്‍ പിരിഞ്ഞു താമസിക്കുന്ന കാലാവധി ഒരു വര്‍ഷമാക്കി കുറയ്ക്കുന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്നു സുപ്രീം കോടതി നിര്‍ദേശിച്ചതോടെ കോടതി നിര്‍ദേശം ക്രിസ്ത്യന്‍ വിവാഹ മോചനങ്ങളുടെ എണ്ണം കൂട്ടാനിടയാക്കുമോയെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നു കഴിഞ്ഞു. നിലവില്‍ കോടതി വഴിയുള്ള വിവാഹമോചനത്തെ ക്രിസ്ത്യന്‍ സഭകള്‍ കാര്യമായി പരിഗണിക്കുന്നില്ലെങ്കിലും സീറോ മലബാര്‍ സഭയില്‍ സഭാ കോടതി വഴിയുള്ള വിവാഹ മോചനത്തിന് കടുത്ത വ്യവസ്ഥകള്‍ ഉള്ളതിനാല്‍ മിക്കവരും കോടതി വഴിയുള്ള വിവാഹ മോചന രീതിയാണു സ്വീകരിക്കുന്നത്. അതേസമയം യാക്കോബായ ഓര്‍ത്തഡോക്‌സ് സഭകളില്‍പെട്ടവര്‍ക്ക് കോടതി നിര്‍ദേശ പ്രകാരം പുതിയ നിയമം വരുന്നത് വിവാഹ മോചന പ്രക്രിയ കൂടുതല്‍ എളുപ്പമാക്കും.
മറ്റു മത വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് വിവാഹ മോചനം ലഭിക്കാന്‍ ദമ്പതികള്‍ ഒരു വര്‍ഷം മാത്രം വേര്‍പിരിഞ്ഞു താമസിച്ചാല്‍ മതിയെന്നിരിക്കേ ക്രിസ്ത്യന്‍ ദമ്പതികള്‍ രണ്ടു വര്‍ഷം വേര്‍പിരിഞ്ഞു താമസിക്കണമെന്ന 146 വര്‍ഷത്തിലധികം പഴക്കമുള്ള നിയമത്തെ ചോദ്യം ചെയ്താണ് സുപ്രീംകോടതി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. ആല്‍ബര്‍ട്ട് ആന്റണി എന്ന ഹര്‍ജിക്കാരനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് രാജീവ് ശര്‍മയാണ് മറ്റു മതസ്ഥരും ക്രിസ്ത്യാനികളും തമ്മില്‍ വിവാഹ മോചന വിഷയത്തില്‍ നിലനില്‍ക്കുന്ന വൈരുദ്ധ്യം കോടതിയെ ധരിപ്പിച്ചത്. ഹിന്ദു മാര്യേജ് ആക്ട്, സ്‌പെഷ്യല്‍ മാര്യേജ് ആക്ട്, പാഴ്‌സി മാേര്യജ് ആക്ട് എന്നിവ പ്രകാരം ഉഭയ സമ്മതത്തോടെയുള്ള വിവാഹ മോചനം ലഭിക്കാന്‍ ദമ്പതികള്‍ ഒരു വര്‍ഷം മാത്രം പിരിഞ്ഞു താമസിച്ചാല്‍ മതിയാകുമെന്നിരിക്കെ ക്രിസ്ത്യാനികള്‍ക്കു മാത്രം രണ്ടു വര്‍ഷമെന്ന നിയമം അംഗീകരിക്കാനാവില്ലെന്നും ഇതു നീതിക്കു നിരക്കുന്നതെല്ലന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. ഈ വിഷയത്തില്‍ കേന്ദ്രം ഉചിതമായ നിയമ നിര്‍മാണം നടത്തണമെന്നാണ് ജസ്റ്റിസ് വിക്രമമാജിത് സെന്നും ജസ്റ്റിസ് എം എം സപ്രയും ചേര്‍ന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്. മറ്റു മതസ്ഥര്‍ക്കു ലഭിക്കാത്ത സൗകര്യം എന്തിനാണു ക്രിസ്ത്യാനികള്‍ക്കു നല്‍കുന്നതെന്നു ചോദിച്ച സുപ്രീംകോടതി ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് അഭിപ്രായം അറിയിക്കാനും ആവശ്യപ്പെട്ടു കഴിഞ്ഞു.
ദൈവം യോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പെടുത്താന്‍ പാടില്ലായെന്ന തരത്തില്‍ വിവാഹ മോചനക്കാര്യത്തില്‍ കര്‍ക്കശമായ നിലപാടാണ് സീറോ മലബാര്‍ സഭ സ്വീകരിക്കുന്നത്. വിവാഹ മോചനത്തിനായി ഓരോ രൂപതകളിലും പ്രവര്‍ത്തിക്കുന്ന സഭാ കോടതികളെയാണ് സമീപിക്കേണ്ടതെന്ന് കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെസിബിസി) ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ഫാദര്‍ ജോസ് കോട്ടയില്‍ പറയുന്നു. രൂപതകളില്‍ ഈ വിഷയം ആഴത്തില്‍ പഠിച്ചിട്ടുള്ള വൈദികര്‍ ഉള്‍പ്പെട്ട വിദഗ്ധ സമിതിയാണ് ദമ്പതികളില്‍ നിന്നു ലഭിക്കുന്ന പരാതികള്‍ പരിശോധിച്ചു തീരുമാനമെടുക്കുന്നത്. ഇതോടൊപ്പം ഏറ്റവും പ്രധാനപ്പെട്ട കാര്യം കത്തോലിക്കാ സഭ യാതൊരു കാരണവശാലും വിവാഹമോചനമല്ല നടത്തുന്നുവെന്നതാണ്. വിവാഹം അസാധുവാക്കുക എന്നാണ് സഭ ഇതിനെ പറയുന്നത്. ഏതെങ്കിലും സാഹചര്യവശാല്‍ ഒരുമിച്ചു പോകാന്‍ സാധിക്കാത്ത ദമ്പതിമാര്‍ വേര്‍പിരിയണമെന്നുണ്ടെങ്കില്‍ സഭാ കോടതിയെയാണ് സമീപിക്കേണ്ടത്. മാനസിക രോഗം, വഞ്ചന, വിവരങ്ങള്‍ മറച്ചുവയ്ക്കല്‍, സമ്മതമില്ലാതെ നിര്‍ബന്ധപൂര്‍വം നടത്തിയ വിവാഹം തുടങ്ങി 15 ഓളം കാരണങ്ങളാണ് ഇത്തരത്തില്‍ വിവാഹം അസാധുവാക്കുന്നതിന് പരിഗണിക്കുക.

പരാതിക്കാരുടെ രണ്ടു ഭാഗത്തു നിന്നും അഞ്ചുവീതം സാക്ഷികള്‍ ഉണ്ടായിരിക്കണം. പരാതികള്‍ പരിശോധിക്കുന്ന സമിതി വിവാഹം റദ്ദാക്കുന്നതിനു ദമ്പതികള്‍ ബോധിപ്പിച്ചിട്ടുള്ള വസ്തുതകള്‍ ശരിയാണെന്നു ബോധ്യപ്പെട്ടാല്‍ വിവാഹം അസാധുവാക്കുകയാണ് ചെയ്യുക. എന്നാല്‍ കാരണങ്ങള്‍ കൃത്യമായി സഭാ കോടതിയെ ബോധ്യപ്പെടുത്താന്‍ സാധിക്കാതെ വന്നാല്‍ സഭ വിവാഹം റദ്ദാക്കി നല്‍കുകയുമില്ല. സഭാ കോടതി വഴിയല്ലാതെ വിവാഹ മോചനം നേടുന്നവര്‍ക്ക് യാതൊരു കാരണവശാലും പള്ളിയില്‍ വച്ചു രണ്ടാമതു വിവാഹം നടത്തിക്കൊടുക്കുകയോ കൂദാശകള്‍ നല്‍കുകയോ ചെയ്യില്ല. വേണ്ടത്ര ഒരുക്കത്തോടെ വിവാഹ ജീവിതത്തിലേക്കു പ്രവേശിക്കാത്തവരുടെ വിവാഹങ്ങളാണ് അസാധുവാക്കപ്പെടേണ്ടി വരുന്നതെന്നാണു സഭയുടെ വിലയിരുത്തല്‍. വിവാഹം റദ്ദാക്കാന്‍ ബോധിപ്പിക്കുന്ന കാരണങ്ങള്‍ യഥാര്‍ഥമാണെങ്കില്‍ സഭാ കോടതി വഴി വിവാഹം അസാധുവാക്കി കിട്ടാന്‍ സിവില്‍ നിയമപ്രകാരമുള്ള രണ്ടു വര്‍ഷമൊന്നും കാത്തിരിക്കേണ്ടി വരില്ല. വളരെ വേഗത്തില്‍ തന്നെ ഇതു നടത്തിക്കൊടുക്കുകയാണു പതിവ്. കഴിഞ്ഞ വര്‍ഷം സീറോ മലബാര്‍ സഭയില്‍ വിവിധ രൂപതകളിലായി വിവാഹം റദ്ദാക്കാനുള്ള രണ്ടായിരം പരാതികളാണു ലഭിച്ചത്. പുതിയ നിയമം വന്നാലും അത് കത്തോലിക്കാ സഭയെ ബാധിക്കില്ല കാരണം സഭ പരിഗണിക്കുന്നതു സഭാ കോടതി വഴിയുള്ള വിവാഹം റദ്ദാക്കല്‍ രീതി മാത്രമാണ്. അതുകൊണ്ടു തന്നെ രണ്ടു വര്‍ഷം വേര്‍പിരിഞ്ഞു താമസിക്കണമെന്ന നിയമം ഒരു വര്‍ഷമാക്കി കുറച്ചാലും സഭയ്ക്കതു പ്രശ്‌നമാകില്ല. ഫാദര്‍ ജോസ് കോട്ടയില്‍ അഭിപ്രായപ്പെടുന്നു.

അതേസമയം യാക്കോബായഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ക്രിസ്ത്യന്‍ ദമ്പതികളെ സംബന്ധിച്ചിടത്തോളം വേര്‍പിരിഞ്ഞു താമസിക്കുന്ന കാലാവധി ഒരു വര്‍ഷമാക്കി കുറച്ചാല്‍ വിവാഹ മോചനം വേഗത്തില്‍ ലഭിക്കാന്‍ സഹായകമാകുമെന്നതാണ് വസ്തുത. യാക്കോബായഓര്‍ത്തഡോക്‌സ് സഭകളില്‍ വിവാഹ മോചനത്തിനു ശേഷം പുനര്‍ വിവാഹത്തിനുള്ള അനുമതി നല്‍കുന്നത് അതാതു ഭദ്രാസന മെത്രാപ്പോലീത്തമാരാണെന്ന് യാക്കോബായ സഭയിലെ മുതിര്‍ന്ന വൈദികനായ ഫാദര്‍ വര്‍ഗീസ് കല്ലാപ്പാറ പറയുന്നു. വിവാഹ മോചനത്തിനായി സീറോ മലബാര്‍ സഭയുടെ മാതൃകയില്‍ സഭാ കോടതി യാക്കോബായ ഓര്‍ത്തഡോക്‌സ് സഭകളില്‍ പ്രവര്‍ത്തിക്കുന്നില്ല. പകരം സിവില്‍ കോടതിയില്‍ നിന്നു വിവാഹ മോചനം നേടിയതിന്റെ സര്‍ട്ടിഫിക്കറ്റുമായി ഭദ്രാസന മെത്രാപ്പോലീത്തമാരെ സമീപിക്കുകയാണു വേണ്ടത്. ഭദ്രാസന മെത്രാപ്പോലീത്ത ദമ്പതികള്‍ ഉള്‍പ്പെടുന്ന ഇടവക വികാരിയില്‍ നിന്നു നിന്നു വിവരം ശേഖരിച്ചശേഷം ഹിയറിംഗ് നടത്തും. ഇതിനു ശേഷമാണ് പുനര്‍വിവാഹത്തിനുള്ള അനുമതി നല്‍കുക. ഈ സമ്മത പത്രവുമായി വരുന്നവര്‍ക്കു മാത്രമാണ് പള്ളികളില്‍ വച്ച് പുനര്‍ വിവാഹം നടത്താന്‍ അവകാശം ലഭിക്കുക. പുതിയ നിയമം വരുകയാണങ്കില്‍ ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് വിവാഹമോചനം കുറച്ചുകൂടി എളുപ്പത്തില്‍ ലഭിക്കുമെന്നത് വസ്തുതയാണ്. ഫാദര്‍ വര്‍ഗീസ് കല്ലാപ്പാറ അഭിപ്രായപ്പെടുന്നു.

ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് വിവാഹ മോചനത്തിന് രണ്ടു വര്‍ഷം വേര്‍പിരിഞ്ഞു താമസിക്കണമെന്ന നിലവിലെ നിയമം കേന്ദ്രം ഒരു വര്‍ഷമാക്കി കുറച്ചാല്‍ കത്തോലിക്കാ സഭ ഇതിനെ എതിര്‍ക്കില്ലെന്ന് കത്തോലിക്കാ മെത്രാന്‍ സമിതി വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട് പ്രതികരിച്ചു. സഭയുടെ ആത്മീയമായ ചിട്ടവട്ടങ്ങളും മൂല്യങ്ങളും ഉള്‍ക്കൊള്ളാതെ ജീവിക്കുന്നവരാണ് വിവാഹമോചനത്തിലേക്കു പോകുന്നത്. അതുകൊണ്ടു തന്നെ രണ്ടു വര്‍ഷം വേര്‍പിരിഞ്ഞു താമസിച്ചാലും ഒരു വര്‍ഷം വേര്‍പിരിഞ്ഞു താമസിച്ചാലും ഇക്കാര്യത്തില്‍ വലിയ വ്യത്യാസമുണ്ടാകില്ല. ഇതോടൊപ്പം സഭ ഒരിക്കലും വിവാഹ മോചനമല്ല നടത്തുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ ദമ്പതികള്‍ക്ക് ഒരുമിച്ചു മുന്നോട്ടു പോകാന്‍ സാധിക്കാതെ വന്നാല്‍ വിവാഹം അസാധുവാക്കുക മാത്രമാണ് സഭ ചെയ്യുന്നത്. ഇതോടൊപ്പം പിരിഞ്ഞു താമസിക്കുന്ന കാലാവധി രണ്ടു വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമാക്കി കുറയ്ക്കുന്നത് വിവാഹമോചനങ്ങളുടെ എണ്ണം കൂട്ടാന്‍ സാധ്യതയുണ്ട്. ഫാദര്‍ പോള്‍ തേലക്കാട്ട് അഭിപ്രായപ്പെടുന്നു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ക്രൈസ്തവര്‍ക്കിടയില്‍ വിവാഹ മോചന കേസുകള്‍ വര്‍ധിച്ചു വരുകയാണെന്നു കത്തോലിക്കാ സഭ വിലയിരുത്തുന്നുണ്ട്. അണുകുടുംബങ്ങളും നാഗരിക ജീവിതവും ജോലിയുള്ള ദമ്പതികള്‍ക്ക് പരസ്പരം ആശ്രയിക്കേണ്ട ആവശ്യം കുറയുന്നതും വിവാഹ മോചനം വര്‍ധിപ്പിക്കുന്നുവെന്നാണ് സഭയുടെ കണ്ടെത്തല്‍. വിവാഹിതരായ ദമ്പതിമാര്‍ക്കിടയില്‍ ഐക്യം ഊട്ടിയുറപ്പിക്കാന്‍ പ്രത്യേക തുടര്‍ പഠന ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കണമെന്ന് 2014 ഒക്ടോബറില്‍ റോമില്‍ വിളിച്ചുകൂട്ടിയ അസാധാരണ സിനഡില്‍ നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം വിവിധ രൂപതകളില്‍ സെമിനാറുകളും സഭ ആരംഭിച്ചിട്ടുണ്ട്. സഭാ കോടതി വഴി വിവാഹ മോചനം ലഭിക്കാന്‍ കര്‍ശനമായ വ്യവസ്ഥകള്‍ മുന്നോട്ടുവയ്ക്കുന്നതിനാലാണ് കത്തോലിക്കാ സഭയില്‍ നിരവധി ദമ്പതിമാര്‍ സിവില്‍ കോടതിയെ സമീപിക്കുന്നത്. അതുകൊണ്ടു തന്നെ വേര്‍പിരിഞ്ഞു താമസിക്കുന്ന കാലാവധി ഒരു വര്‍ഷമാക്കി കുറയ്ക്കുന്നത് കോടതി വഴി വിവാഹ മോചനം നേടാന്‍ ശ്രമിക്കുന്ന ക്രിസ്ത്യന്‍ ദമ്പതിമാര്‍ക്ക് സഹായകമാകും. നഗരങ്ങളില്‍ താമസിക്കുന്ന ക്രിസ്ത്യന്‍ ദമ്പതിമാര്‍ക്കിടയില്‍ വിവാഹമോചന കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ നിയമം വരുന്നതോടെ സഭാ കോടതിക്കു പകരം കൂടുതല്‍ പേരും ഈ രീതി സ്വീകരിക്കാനാണ് വഴിയൊരുങ്ങുക. അതുകൊണ്ടു തന്നെയാണ് പുതിയ നിയമം വരുന്നത് വിവാഹ മോചനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുമോയെന്ന് വിശ്വാസികളുടെ എണ്ണത്തില്‍ മുന്‍പന്തിയിലുള്ള സീറോ മലബാര്‍ സഭ ആശങ്കപ്പെടുത്തുന്നതും.

No comments:

Post a Comment