കത്തോലിക്കന്റെ ആൾദൈവങ്ങൾ
രോഗശാന്തിയും പ്രവചനങ്ങളുമാണ് കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ തുരുപ്പുചീട്ടുകൾ. ധ്യാനങ്ങളിൽ നടക്കുന്ന രോഗശാന്തികൾ ഫെയിത്ത് ഹീലിംഗ് ആണെന്ന് ഫാദർ ജോസഫ് കുറുപ്പംപറമ്പിലിനെ (Joseph k bill ) നെപ്പോലെയുള്ള ലോകം മുഴുവൻ അറിയപ്പെട്ടിരുന്ന വചന പ്രഘോഷകർ തുറന്നുസമ്മതിച്ചിരുന്നു. ഫെയിത്ത് ഹീലിങ്ങിന്റെ അത്ഭുത ലോകം തുറന്നു കാട്ടുന്ന ഒരു ഗ്രന്ഥമാണ് ജൊസഫ് മര്‍ഫി എഴുതിയ 'The Power of Your Subconscious Mind' എന്ന ഗ്രന്ഥം. ബോധ മനസ്സിന്‍റെ വലയത്തില്‍ നിന്ന് അബോധമനസ്സിന്റെ അകത്തളത്തിലേക്ക് ഒരു വ്യക്തിയെ കൊണ്ടുവരുകയെന്നതാണ് ഫെയിത്ത് ഹീലിങ്ങിന്റെ ആദ്യ പടി. അതിന് പഞ്ചെന്ദ്രിയങ്ങളെയും ഉദ്ദീപിപ്പിക്കുന്നതോ, നിർവീര്യമാക്കുന്നതോ ആയ അനുഷ്ടാനങ്ങള്‍ അനിവാര്യമാണ്. ഉറക്കെയുള്ള ശബ്ദവും കുറഞ്ഞ അളവിലുള്ള വെളിച്ചവും കൊണ്ട് ജനക്കൂട്ടത്തെ ഹിപ്നോടൈസ് ചെയ്യുന്ന മിടുക്കരായ ധ്യാനഗുരുക്കന്മാരുമുണ്ട്. വിരൽ ഇല്ലാത്ത ആര്ക്കെങ്കിലും ധ്യാനം കൂടി വിരൽ കിളിർത്തതായി കേട്ടിട്ടുണ്ടോ? കയ്യോ കാലോ ഇല്ലാത്തവർക്ക് മുളച്ചു വന്നതായി കേട്ടിട്ടില്ല ഇനി കേൾക്കുകയുമില്ല. നമ്മുടെ ഒരു പ്രവചനക്കാരനും കാണാതായ മലേഷ്യന്‍ വിമാനം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
എല്ലാ വ്യക്തികളിലും ഇത്തരം വിശിഷ്ട സിദ്ധികള്‍ ഉണ്ട്; ചിലര്‍ ബോധപൂര്‍വ്വം അവ വളര്‍ത്തിയെടുക്കാരുമുണ്ട്. അവര്‍ ആളുകളുടെ മനസ്സിലെ ചിന്തകൾ വായിച്ചെന്നുമിരിക്കും അത്യാവശ്യം പ്രവചനങ്ങള്‍ നടത്ത്ടിയെന്നുമിരിക്കും. ഈ ക്ളെയർവോയന്റ്റ് കഴിവുകൾ ക്രിസ്ത്യന്‍ കരിസ്മാറ്റിക്ക്കാർക്ക് മാത്രമുള്ള കഴിവുകളല്ല, മറ്റു മതങ്ങളിലും സഭാ വിഭാഗങ്ങളിലുമുള്ളവരിലും ഈ വരങ്ങളുള്ള ധാരാളം ആളുകളുണ്ട് ,എന്നാൽ ഇപ്പോള്‍ ഇത് പ്രദർശിപ്പിക്കുകയും വ്യവസായവത്കരിക്കുകയും ചെയ്യുന്നത് കരിസ്മാറ്റിക് പ്രസ്ഥാനങ്ങള്‍ മാത്രമാണ്. ഞങ്ങൾ കാണിക്കുന്ന കഴിവുകൾ ദൈവത്തിൽ നിന്നുമുള്ളതാണ് എന്നാൽ മറ്റുമതക്കാരോ പെന്തികൊസ്തു പോലുള്ള മറ്റു ക്രിസ്ത്യൻ വിഭാഗങ്ങളിൽപ്പെട്ടവരോ ഇവ കാണിച്ചാൽ അത് തിന്മയിൽ നിന്നുമാണെന്ന് എന്നാണ് കരിസ്മാറ്റിക്ക് വ്യാഖ്യാനം.
ഇത്തരക്കാര്‍ സൃഷ്ടിക്കുന്ന ഭ്രമ വലയത്തില്‍ കുടുങ്ങിയാല്‍, എന്ത് നിര്‍ദ്ദേശങ്ങള്‍ ആര്‍ക്കു കിട്ടിയാലും അവരുടെ മനസ്സുകള്‍ അതിനോട് പ്രതികരിക്കുകയും തത്തുല്യമായ അനുരണനങ്ങള്‍ ശരീരത്തില്‍ സൃഷ്ടിക്കുകയും ചെയ്യും. സ്വയം സൃഷ്ടിക്കുന്ന ഇത്തരം ഭ്രമവലയത്തില്‍ ഏതൊരാള്‍ക്കും അവരിലെ മറഞ്ഞുകിടക്കുന്ന സിദ്ധികളെ പുറത്തു കൊണ്ടുവരാനുമാകും. അവയാണ് പ്രവചനവരമായും, ഭാഷാവരമായും വ്യാഖ്യാനിക്കപ്പെടുന്നത്. ഈ വരങ്ങള്‍ 24 മണിക്കൂറുമോ, ആയുഷ്ക്കാലം മുഴുവനുമായോ എഴുതി കിട്ടുന്നവയല്ല, മാത്രമല്ല, സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചാല്‍ വിപരീത ഫലം തന്നെ സൃഷ്ടിക്കുന്നവയുമാണെന്ന് മിക്ക ഫെയിത്ത് ഹീലര്‍മാരും അറിയുന്നില്ല.
(ചിന്തകൾക്ക് മാറ്റം വരുമ്പോൾ അത് ശരീരത്തിൽ പ്രതിഫലിക്കും അങ്ങനെ രോഗശാന്തി കിട്ടാം. ശരീരവും മനസ്സുമായുള്ള ബന്ധത്തെപ്പറ്റി അറിയാത്തവർക്ക് അത് മഹാത്ഭുതമായി തോന്നുകയും ചെയ്യും .ശക്തിയായി കൈകൊട്ടുമ്പോൾ കൈകളിലെ അക്യുപ്രഷർ പൊയന്റ്സ് ഉദ്ദീപിക്കപ്പെടും (ഇത് ഇമ്മിഡിയറ്റ് ഇഫക്റ്റ് ഉണ്ടാക്കില്ല)
അങ്ങനെയും ഹീലിംഗ് കിട്ടാം .)
സ്വയം ആലോചിച്ചു ഒരു തീരുമാനമെടുക്കനാവുന്ന എത്ര കത്തോലിക്കർ ഇന്നുണ്ട് ? അനുദിനം പള്ളിയില്‍ നിന്ന് കേള്‍ക്കുന്ന ന്യായ വാദങ്ങള്‍കൊണ്ട് നാം പൂര്‍ണ്ണമായും ബന്ധിക്കപ്പെട്ടിരിക്കുന്നു. ദൈവം സ്നേഹമാണ്, അനന്ത സ്നേഹമാണ്ന്‍, പരിമിതികളില്ലാത്ത സ്നേഹമാണ് എന്ന് നാം പഠിക്കുന്നു. പരിമിതികളില്ലാത്ത അനന്ത സ്നേഹത്തെ എങ്ങിനെ നമുക്ക് പ്രകോപ്പിക്കാനാവും എന്ന് സ്വയം ചോദിക്കുന്ന എത്രപേരുണ്ട്? കന്യാസ്ത്രീകളും വൈദികരും വരെ ദൈവഹിതം അറിയാനായി കൗൻസിലർമാരെ തേടി നടക്കുകയാണ് . ദൈവഹിതം എന്ന പേരിൽ ഇവർ പറയുന്നത് ആരുടെ ഹിതമാണ് ? അധ്യാപക, ബാങ്ക് ജോലികൾ വരെ ഉപേക്ഷിച്ചു കൌന്സില്ലിംഗ് തൊഴിലാക്കിയവരുടെ എണ്ണം ഒന്നുംരണ്ടുമല്ല. അടുത്ത കാലത്തു ഒരു മലയാള ദിനപ്പത്രം നടത്തിയ സര്‍വ്വേയില്‍ പരിശീലനമൊ, യോഗ്യതയോ ഇല്ലാതെ കൌന്സലിംഗ് നടത്തി അനേകരെ നശിപ്പിച്ചവരെപ്പറ്റി എഴുതിയിരുന്നു.ശ്രീ തോമസ് പാലാ "ചാത്തന്മാരും സിദ്ധന്മാരും" എന്ന പുസ്തകം എഴുതിയ കാലത്ത് വിരലിലെ ണ്ണാവുന്ന സിദ്ധന്മാരെ കേരളത്തിൽ ഉണ്ടായിരുന്നുള്ളൂ എന്നാൽ ഇന്ന് ഓരോ ഫൊറോനയിലും ഒന്നിലധികം പ്രാർത്ഥനക്കാരായ സിദ്ധന്മാരുണ്ട് .ഈ കഴിവുകൾ ജീവിതവിശുദ്ധിയുടെയോ ഉയർന്നഅത്മീയതയുടെയോ അടയാളമായികാണുന്ന വിശ്വാസികൾ പലപ്പോഴും വഞ്ചിക്കപ്പെടുന്നു.
പോട്ടയുടെ നല്ലകാലത്ത് ശ്രീ അരവിന്ദാക്ഷമേനോൻ യേശുവിനെ പ്രജാപതി യാക്കിയിരുന്നു "പ്രജാപതിയാഗമെന്ന കുരിശുമരണം" എന്ന പുസ്തകം അന്ന് ഏറെ ചർച്ചാ വിഷയമായിരുന്നു .അതുപോലെ ശ്രീ ബെന്നി പുന്നത്തറ എഴുതിയ " ജീസസ് ദി പ്രാണിക് ഹീലെർ" എന്ന പുസ്തകം ഇറങ്ങിയ കാലത്ത് കുറേവിശ്വാസികളെ ഒത്തിരി വേദനിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതാണ് . ഇന്ന് രണ്ടുകൂട്ടരും ഈ പുസ്തകങ്ങൾവിപണിയിൽ നിന്നു പിൻവലിച്ചു. പഴയ കോപ്പികൾ കയ്യിലുള്ളവർ ഇവയെ അമൂല്യ ഹാസ്യഗ്രന്ഥങ്ങളായി സൂക്ഷിച്ചുവെച്ചിരിക്കുന്നു.
ഭയപ്പെടുകയും ഭയപ്പെടുത്തുകയും ചെയ്യുന്നത് ആത്മീയതയല്ല .തീവ്രമായ ഭക്തി പ്രകടന ങ്ങളിലൂടെ ആത്മനിന്ദയും വിഭാഗീയതയും അഹങ്കാരവും കുറ്റബോധവുമുള്ള അടിമളെ സൃഷ്ടിക്കുന്ന ഫാക്ടറികളാണ് ധ്യാനകേന്ദ്രങ്ങൾ. ശരീരത്തെ പീഡിപ്പിക്കുന്നത് ആത്മീയചര്യയായി പഴയകാലത്തെ ചില കത്തോലിക്കാ സഭാവിഭാഗങ്ങൾ കരുതിയിരുന്നു.
താൻ ശരിയെന്നു കരുതുന്നത് മാത്രമാണ് ശരിയെന്നും മറ്റുള്ളതെല്ലാം തിന്മമാത്രമാണെന്നും പഠിപ്പിക്കുന്ന ഒരു പ്രസ്ഥാനത്തിന് ആത്മീയതയുടെ ആദ്യ പാഠങ്ങൾ പോലും അന്യമാനെന്നുള്ളതാണ് വാസ്തവം .( കത്തോലിക്കാ എന്ന വാക്കിന്റെയർത്ഥം എല്ലാറ്റിനെയും ഉൾക്കൊള്ളുന്നത് എന്നാണ് )
അവനവന്റെ ഉള്ളിലേയ്ക്കുറ്റുനോക്കി സ്വന്തം ചൈതന്യം തിരിച്ചറിയാൻ മനുഷ്യരെ പ്രാപ്തമാക്കുന്ന എല്ലാ വഴികളിൽ നിന്നും അവരെ തടയുക എന്ന കൊടുംപാതകവും ഈ പ്രസ്ഥാനം ആരംഭകാലം മുതൽ വിജയകരമായി ചെയ്തു വരുന്നു
ഒരു ജന്മം മുഴുവൻ ഒരു മനുഷ്യാത്മാവിനെ കുടുക്കിയിടാന്മാത്രമുള്ള ലൊടുക്കുവിദ്യകളും വ്യാജ അനുഭൂതികളും നിറഞ്ഞ പൊട്ടക്കിണറാണ് കരിസ്മാറ്റിക് പ്രസ്ഥാനങ്ങള്‍ എന്ന് പറയാതെ വയ്യ. നവീകരണമെന്നത് പേരിൽ മാത്രമേയുള്ളൂ . പ്രതികരണശേഷിയില്ലാത്ത, ഒന്നിനും കൊള്ളാത്ത, മോസ്കിന്റെയോ ക്ഷേത്രത്തിന്റെയോ പരിസരത്തുകൂടെ പോലും പോകാൻ പേടിയുള്ള ,ഹിന്ദുവിന്റെയൊ മുസ്ലിമിന്റെയോ വീട്ടില്നിന്നും ഭക്ഷണം കഴിക്കാൻ പേടിയുള്ള ഭൂമിയിലും പാതാളത്തിലുമല്ലാത്ത ഒരു തലമുറയെ സൃഷ്ടിച്ചു എന്നതാണ് നാം നടത്തിയ നവീകരണങ്ങളുടെ ആകെ ഫലം. Understanding, belief, faith, trust ...ഇതിനെല്ലാം കൂടി നമുക്ക് മലയാളത്തില്‍ ഉള്ളത് ഒരൊറ്റ വാക്ക് - വിശ്വാസം. ഭാഗ്യം !
/almayasabdam



No comments:
Post a Comment